വയനാട്: തലശ്ശേരി-മൈസൂരു റെയിൽവേ പാതക്കായുള്ള മാപ്പിംഗ് നടത്താൻ ഹെലിബോൺ സർവേ ബുധനാഴ്‌ച തുടങ്ങും. രാവിലെ എട്ടോടെയാണ് സർവേക്ക് തുടക്കം. ഇതിനുള്ള ഹെലികോപ്‌റ്റർ തിങ്കളാഴ്‌ച വൈകീട്ട് ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡിൽ എത്തുകയും ഇന്നലെ രണ്ട് തവണ പരീക്ഷണ പറക്കൽ നടത്തുകയും ചെയ്‌തു. സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡാണ് സർവേയുടെ ബേസ് ഗ്രൗണ്ട്. ജിയോഗ്രഫിക്കൽ മാപ്പിങ്ങിനായുള്ള ക്രമീകരണം ഏതാണ്ട് പൂർത്തിയായി.
ഹൈദരാബാദ് ആസ്‌ഥാനമായ നാഷണൽ ജിയോഗ്രഫിക് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടാണ് കൊങ്കൺ റെയിൽവേ കോർപറേഷന് വേണ്ടി സർവേ ഏറ്റെടുത്തത്. ഹെലികോപ്‌റ്ററിൽ പ്രത്യേകം ഉപകരണങ്ങൾ ഘടിപ്പിച്ച് പാതയുടെ അലൈൻമെന്റ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ് സർവേ. കഴിഞ്ഞ 17ന് തുടങ്ങാനിരുന്ന സർവേ കനത്ത മഴയെ തുടർന്നാണ് വൈകിയത്. കാലാവസ്‌ഥ അനുകൂലമായാൽ 10 ദിവസത്തിനകം സർവേ പൂർത്തിയാവും. ഹെലിബോൺ സർവേക്കായി ഡിസംബർ അഞ്ച് വരെയാണ് ഹെലിപ്പാഡ് ഏറ്റെടുത്തത്.
Read Also: ഡെൽഹി വായു മലിനീകരണം; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും