മലപ്പുറം: മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ല ശശിതരൂരെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്‌തിയുണ്ടെന്നും സാദിഖലി തങ്ങൾ.
സന്ദർശനം സൗഹൃദപരമെന്നും പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും മലബാർ പര്യടനം സംബന്ധിച്ചുള്ള പരസ്യ വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചർച്ചക്ക് പാണക്കാത്തിയ ശശി തരൂരിനെ സ്വീകരിച്ച മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എന്നാൽ, തരൂരുമായി രാഷ്‌ട്രീയം ചർച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ അറിയിച്ചു.
ശശി തരൂര്‍ കേരള രാഷ്‌ട്രീയത്തിൽ സജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ലീഗിനുണ്ട്.എന്നാൽ, മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. കോൺഗ്രസ് സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് ലീഗല്ല വിലയിരുത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ ലക്ഷ്യവുമില്ലെന്ന് ശശി തരൂരിരും പ്രതികരിച്ചു. എ, ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ പറഞ്ഞു. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും തരൂർ പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്. -തരൂർ വ്യക്‌തമാക്കി.
പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്‌തു.എന്നാൽ, കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു. പാണക്കാട് സന്ദർശനത്തിന് ശേഷം തരൂർ മലപ്പുറം ഡിസിസിയിലും എത്തും.10 മണിക്ക് പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ വിദ്യാർഥികളോട് സംവദിച്ച ശേഷം തരൂർ കോഴിക്കോട്ടേക്ക് മടങ്ങും.
ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിവി അബ്‌ദുൽവഹാബ്, കെപിഎ മജീദ്, പിഎംഎ സലാം എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. പര്യടനം ഏകോപിപ്പിക്കുന്ന എംകെ രാഘവൻ എംപിയും തരൂരിനൊപ്പമുണ്ട്.
Most Read: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥൻ സിവി ആനന്ദബോസ് പശ്‌ചിമ ബംഗാള്‍ ഗവർണർ