കോഴിക്കോട്: ഉൽഘാടനം കഴിഞ്ഞതിന്റെ മൂന്നാം നാൾ തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താമരശ്ശേരി മഞ്‌ജു ചിക്കൻ സ്‌റ്റാൾ ഉടമയായ രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പിടിയിലായത്. പറമ്പിൽ ബസാറിലെ ‘മമ്മാസ്@പപ്പാസ്’ എന്ന തുണിക്കടയാണ് തീവച്ചു നശിപ്പിച്ചത്.
ഏപ്രിൽ എട്ടാം തീയതി പുലർച്ചെയാണ് സംഭവം. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടു നിലയുള്ള റെഡിമെയ്‌ഡ് ഷോറൂമിനാണ് തീവച്ചത്. കട പൂർണമായും കത്തിനശിച്ചു. ഒന്നര കോടിയോളം രൂപയുടെ നഷ്‌ടമാണ് ഉടമക്ക് ഇതിലൂടെ ഉണ്ടായത്. തുടർന്ന് ഉടമസ്‌ഥന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചു.
അന്വേഷണം പുരോഗമിക്കവേ കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് ഐപിഎസ് സിറ്റി ക്രൈം സ്‌ക്വാഡിനെ
അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. ശാസ്‌ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കവേ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു.
തുടർന്ന് തമിഴ്‌നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിൽ റഫീക്ക് വിദേശത്തേക്ക് കടന്നതായി മനസിലായി. ഇതിന് പിന്നാലെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്ത് ഒളിവിൽ കഴിഞ്ഞ റഫീക്ക് ഇന്നലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ റഫീക്കിനെ അവിടെ വച്ചു തന്നെ കസ്‌റ്റഡിയിലെടുത്ത പോലീസ് ചേവായൂർ സ്‌റ്റേഷനിൽ എത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റഫീക്കിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും പോലീസ് പിടിച്ചെടുത്തിരുന്നു. പ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളിൽ കടയുടമ ഇടപെട്ടതിലുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, ഷാലു മുതിര പറമ്പത്ത്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, സുമേഷ്, ചേവായൂർ പോലീസ് സ്‌റ്റേഷനിലെ എസ്ഐമാരായ അജീഷ് എൻ, ജെയിംസ് പിഎസ്, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, സിപിഒ സുമേഷ് ടിഎം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Also Read: ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാര്‍ഹം: നിലവിലെ പാത നിലനിറുത്തണം; ഖലീല്‍ ബുഖാരി തങ്ങള്‍