മലപ്പുറം: പ്രധാന നഗരങ്ങളും ജനവാസ മേഖലകളും ഒഴിവാക്കിയുള്ള കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാർഹമാണ്. എന്നാല്‍, നിലവിലെ കോഴിക്കോട്-രാമനാട്ടുകര-പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയ പാത സംരക്ഷിക്കപ്പെടണം; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
പുതിയ ദേശീയപാത യാഥാർഥ്യമാകുന്നതോടെ നിലവിലെ പാതയെ തരംതാഴ്ത്തരുത്. ജില്ലാ കാര്യാലയങ്ങള്‍, എയർപോർട്ട്, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന ആശുപത്രികൾ, പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങള്‍, ഒട്ടനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ സേവനമേഖലകളും വ്യവസായ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് നിലവിലെ പാത; ഖലീല്‍ ബുഖാരി തങ്ങള്‍ വ്യക്തമാക്കി.
ഈ പാതയെ, ദേശീയപാതയായി നില നിറുത്താൻ ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ടവരും വിഷയത്തില്‍ ഇടപെടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം ലോക്സഭാ എം.പി അബ്ദുസ്സമദ് സമദാനി, ഉബൈദുള്ള എംഎൽഎ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം എത്തിച്ചതായും തങ്ങള്‍ പറഞ്ഞു.
കേന്ദ്ര ദേശീയപാതാ അതോറിറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട്ടുനിന്ന് കോഴിക്കോട്ടെത്താൻ 123 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പുതിയ നാലുവരിപാതയാണ് ഗ്രീൻഫീൽഡ് ദേശീയപാത എന്നറിയപ്പെടുന്നത്. പ്രധാന നഗരങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി നിർമിക്കുന്ന ദേശീയപാതയുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. പാലക്കാട് പുതുശ്ശേരിയിൽനിന്ന് തുടങ്ങി മുണ്ടൂർ, കല്ലടിക്കോട്, തെങ്കരവഴി മലപ്പുറം പന്തീരാങ്കാവിലെത്തി ദേശീയപാത 66-ൽ ചേരുന്ന രീതിയിലാണ് പാതയുടെ ഘടന.
മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നീ നഗരങ്ങളെ ഒഴിവാക്കിയാണ് പുതിയപാത വരുന്നത്. നിലവിലുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതയേക്കാൾ 10 കിലോമീറ്റർ കുറവുണ്ടാകും. മാത്രവുമല്ല, നിലവിലുള്ള പാതയിലെ യാത്രാസമയം 40 ശതമാനം വരെ ലാഭിക്കാനും ഇതുവഴി സാധിക്കും. ഇന്ധന ചെലവും മലിനീകരണവും കുറക്കാനും യാത്രാസമയം ലാഭിക്കുന്നതിലൂടെ മനുഷ്യവിഭശേഷിയുടെ ദുർവിനിയോഗം തടയാനും സാധിക്കും.
പാതയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് മൂന്ന് ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ഡെപ്യൂട്ടി കളക്ടർമാർക്കാണ് ചുമതല. 553ൽ കൂടുതൽ ഹെക്ടർ ഭൂമിയാണ് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതക്കായി ഏറ്റെടുക്കേണ്ടിവരിക. പാലക്കാട് ജില്ലയിൽ 280 ഹെക്ടർ, മലപ്പുറത്ത് നിന്ന് 243 ഹെക്ടർ , കോഴിക്കോട് ജില്ലയിൽ നിന്ന് 30 ഹെക്ടർ എന്നിങ്ങനെ ഭൂമി ഏറ്റെടുക്കണം.
Most Read: ഗാസ ആക്രമണം; യുഎന്‍ പ്രമേയത്തെ തടഞ്ഞതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്താവനയുമായി യുഎസ്