തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്‌ഥാന ഭരണം പിടിക്കാന്‍ തക്ക ശക്‌തി കേരളത്തില്‍ ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കുമ്മനം രാജശേഖരൻ. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍ഡിഎ കേരളത്തില്‍ മൽസരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി സംസ്‌ഥാനത്തിന്റെ ഭരണ രംഗത്ത് ഉണ്ടായിരുന്നവരാണ്. ഒന്നുകില്‍ ഭരിക്കും അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും. ഈ രണ്ട് പ്രബല മുന്നണികള്‍ക്ക് ഇടയില്‍കൂടി കയറിവരാന്‍ കുറച്ച് കാലതാമസം എടുക്കും. പക്ഷെ ഇപ്പോഴത് വളരെ വേഗത്തിലായി എന്നും കുമ്മനം പറഞ്ഞു.
ബിജെപിയുടെ വളര്‍ച്ച എന്നത് ‘സ്‌റ്റഡി ബട്ട് സ്‌ലോ’ എന്ന രീതിയിലാണ്. ആ വളര്‍ച്ച ഇത്തവണ കുറേക്കൂടി വർധിക്കും. ബിജെപി ഒരു നിര്‍ണായക ശക്‌തിയാകും. എല്‍ഡിഎഫിനും യുഡിഎഫിനും ബദലായി ഒരു നിര്‍ണായക ശക്‌തിയാകാന്‍ പോവുകയാണ് എന്‍ഡിഎ. മുന്നണിക്ക് ജനങ്ങൾക്ക് ഇടയിൽ സ്വാധീനം വര്‍ധിച്ച് വരികയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്‌പരം വോട്ടു മറിച്ചു കൊടുക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ സി ദിവാകരന്റെ വോട്ട് ശശി തരൂരിന് മറിച്ചുനല്‍കി. പരസ്‌പരം സഹായിച്ചും സഹകരിച്ചുമാണ് കോണ്‍ഗ്രസും സിപിഎമ്മും മുന്നോട്ടു പോകുന്നതെന്നും കുമ്മനം സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തോട് ആരോപിച്ചു.
മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌ത ശോഭാ സുരേന്ദ്രനെ കുമ്മനം പിന്തുണച്ചു. ബിജെപിയെയും മോദി സര്‍ക്കാരിനെയും അംഗീകരിക്കാന്‍ തയ്യാറുള്ളവരാണ് എന്‍ഡിഎയിലേക്ക് വരാന്‍ തയ്യാറാകുന്നത്. അങ്ങനെ ബിജെപിയുടെ ആശയത്തെയും മോദി സര്‍ക്കാരിനെയും അംഗീകരിക്കുകയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനും തയ്യാറുള്ള ആര്‍ക്കും ഘടക കക്ഷിയായി വരാമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Also Read: ‘വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗുമായും സഖ്യം’; ആവർത്തിച്ച് ശോഭ സുരേന്ദ്രൻ