തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംസ്‌ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. അതിനാൽ അസാധാരണ നടപടികളും ഇനി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ അനിശ്‌ചിതാവസ്‌ഥയിൽ ആക്കിയിരിക്കുകയാണ്. കിഫ്‌ബി എടുക്കുന്ന മുഴുവൻ വായ്‌പകളും ഭരണഘടനാ വിരുദ്ധമാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പേരിലുള്ള അവകാശ ലംഘനമെല്ലാം ചെറുതാണെന്നും അതിലും വലിയ തിരിച്ചടിയാണ് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വരാൻ പോകുന്നതെന്നും ധനമന്ത്രി പറയുന്നു. 2018-19ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞുള്ളതല്ല. കിഫ്ബിയുടെ വായ്‌പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന് അതിലില്ലായിരുന്നു.
സർക്കാരുമായി ചർച്ച നടത്തുക പോലും ചെയ്യാത്ത കാര്യങ്ങൾ എഴുതി തയ്യാറാക്കിയിട്ട് അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് സഭാംഗങ്ങൾ ചർച്ച ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്. നിയമസഭയിൽ വെക്കുന്നതിന് മുമ്പ് റിപ്പോർട്ട് തുറക്കാൻ പാടില്ലെന്ന് എവിടെയും വ്യവസ്‌ഥയില്ല. അതിനുള്ള അവകാശം സർക്കാരിനുണ്ട്. പോസ്‌റ്റുമാന്റെ പണിയല്ല ധനമന്ത്രിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പട്ടയഭൂമിയിലെ വാണിജ്യ നിർമ്മാണ നിയന്ത്രണം; ഇടുക്കിയിൽ മാത്രമാകരുതെന്ന് സുപ്രീം കോടതി