ന്യൂഡെൽഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണ നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്‌ഥകള്‍ കേരളത്തിലാകെ നടപ്പിലാക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളത്തിലെ മറ്റു ജില്ലകളിൽ പട്ടയ ഭൂമിയില്ലേ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
ജസ്‌റ്റിസുമാരായ അബ്‌ദുൾ നസീർ, സഞ്‌ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഒരു ജില്ലയിൽ മാത്രമായി നിയന്ത്രണം പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉത്തരവ് നടപ്പിലാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ എടുത്ത കോടതിയലക്ഷ്യ ഹരജിയിലും ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
എല്ലാ പട്ടയ ഭൂമിയിലും നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് നിയമ നിര്‍മ്മാണത്തില്‍ സംസ്‌ഥാന സര്‍ക്കാരിനുള്ള അധികാരത്തില്‍ കടന്നു കയറുന്ന നടപടിയാകുമെന്ന് സർക്കാരിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. ആവശ്യം വ്യക്‌തമാക്കുന്നവർക്ക് ഏഴ് ദിവസത്തിനകം കൈവശ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവ് നടപ്പിലാക്കാൻ തടസങ്ങളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ മാത്രം നിര്‍മ്മാണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 14ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് എതിർഭാഗം അഭിഭാഷകർ വാദിച്ചു. മുതിർന്ന അഭിഭാഷകൻ പി ചിദംബരം, മാത്യു കുഴൽനാടൻ എന്നിവരാണ് ഇവർക്ക് വേണ്ടി ഹാജരായത്. പട്ടയ ഭൂമിയിലെ നിർമ്മാണം പാടില്ലെന്ന നിലപാട് തെറ്റാണെന്നും ഇവർ വ്യക്‌തമാക്കി.
എട്ട് വില്ലേജുകളിലും ഇടുക്കിയിലും മാത്രമായി ഭൂപതിവ് ചട്ടം ബാധകമാക്കി നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിഷയത്തിൽ സർക്കാർ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. പട്ടയ വ്യവസ്‌ഥകളുടെ ലംഘനം തടയുന്നതിന് കേരളത്തില്‍ മുഴുവന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്