തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്‌ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയായ ലാലിക്ക് എതിരെയും പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം പത്താം തീയതിയാണ് തൈക്കാട് ആശുപത്രിയിൽ നാല് ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്ക് മാതാപിതാക്കൾ വിറ്റത്. സംഭവത്തിൽ വിശദീകരണവുമായി കുട്ടിയെ വാങ്ങിയ യുവതി രംഗത്തെത്തിയിരുന്നു. മക്കൾ ഇല്ലാത്തതിനാൽ വളർത്താൻ ആണ് കുട്ടിയെ വാങ്ങിയതെന്ന് യുവതി പറഞ്ഞു. സൗഹൃദത്തിന്റെ പേരിലാണ് ഇത് ചെയ്‌തത്. കുഞ്ഞിനായി മാതാപിതാക്കൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയെന്നും യുവതി പറഞ്ഞു.
കുട്ടിയുടെ യഥാർഥ പിതാവ് ആവശ്യപ്പെട്ടത് കൊണ്ടാണ് പണം നൽകിയതെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. തമ്പാനൂരിലെ ചൈൽഡ് ലൈനിന് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെടുത്തതും സിഡബ്‌ള്യൂസിയുടെ സംരക്ഷണയിൽ ആക്കിയതും. ഇടപാടിന് ഇടനിലക്കാരനായി നിന്ന യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് നെടുമങ്ങാട് പുല്ലാംമ്പാറ ചുള്ളോളം പുത്തൻകരവീട്ടിൽ ജിത്തുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. അതേസമയം, കുട്ടിയെ വാങ്ങിയ യുവതിക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Most Read: ‘കേരളാ സ്‌റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ’; കേന്ദ്രമന്ത്രി