തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ എസ് ആനന്ദകൃഷ്‌ണന്‍, കെ പദ്‌മകുമാര്‍ എന്നിവരെ ഡിജിപിമാരാക്കണമെന്ന സംസ്‌ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിച്ച് ഇരുവരെയും ഡിജിപിമാരാക്കണം എന്നാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്‌ഥാനത്തിനായി നാല് ഡിജിപി തസ്‌തിക മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരാകരിച്ചത്.
സംസ്‌ഥാന പോലീസ് മേധാവിയായ അനില്‍ കാന്തിന്റെ വിരമിക്കല്‍ കാലാവധി സംസ്‌ഥാനം നീട്ടിയതോടെയാണ് സ്‌ഥാനക്കയറ്റത്തില്‍ പ്രതിസന്ധിയുണ്ടായത്. അനില്‍ കാന്ത് ഇക്കഴിഞ്ഞ ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്കു നീട്ടിയതോടെ തൊട്ടു പിന്നാലെയുള്ള സ്‌ഥാനക്കയറ്റങ്ങൾ പ്രതിസന്ധിയിലായി.
അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവിലാണ് എസ് ആനന്ദകൃഷ്‌ണന് സ്‌ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. ഇതു പരിഹരിക്കാന്‍ രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിക്കണമെന്നാണ് സംസ്‌ഥാനം ആവശ്യപ്പെട്ടത്. ഇരുവരുടെയും ശമ്പളനിരക്കും ഡിജിപി തസ്‌തികയ്‌ക്ക് സമാനമായതും സംസ്‌ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ വിജിലന്‍സ് ഡയറക്‌ടറായ എസ് സുദേഷ് കുമാര്‍ സെപ്റ്റംബറില്‍ വിരമിക്കുന്ന ഒഴിവില്‍ മാത്രമേ ഇനി ആനന്ദകൃഷ്‌ണന് ഡിജിപിയായി സ്‌ഥാനക്കയറ്റം ലഭിക്കൂ. അഗ്‌നിരക്ഷാ സേനാ മേധാവി ബി സന്ധ്യ വിരമിക്കുന്ന ഒഴിവിലാകും പദ്‌മകുമാര്‍ ഡിജിപിയാവുക.
Read Also: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്