റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി. എന്നാല്‍ വിദേശത്തുനിന്നും സൗദിയിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ ആഴ്‌ചയായിരുന്നു ജനിതകമാറ്റം ഉണ്ടായ കൊറോണ വൈറസ് ബാധ ബ്രിട്ടണില്‍ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ സൗദിയില്‍ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വിമാനങ്ങളിലെ ജോലിക്കാര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വിമാനത്തില്‍ നിന്നും ജോലിക്കാര്‍ പുറത്തിറങ്ങരുത്. വിമാനത്താവളത്തിലെ ഗ്രൗണ്ട്, ഓപ്പറേഷന്‍ ജോലിക്കാര്‍ എന്നിവരുമായി അടുത്തിടപഴകരുത്. മാത്രവുമല്ല പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത വകഭേദം സംഭവിച്ച കോവിഡ് സ്‌ഥിരീകരിച്ച രാജ്യങ്ങളിലേക്ക് സൗദിയില്‍നിന്നും യാത്രാനുമതി ഉണ്ടായിരിക്കുകയുമില്ല.
അതേസമയം വിദേശത്തുനിന്നും സൗദിയിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ വിദേശികളേയും വഹിച്ച് സൗദിയില്‍നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുവാനാണ് വിമാനങ്ങള്‍ക്ക് അനുമതിയുള്ളത്. സ്വദേശികളേയും വഹിച്ച് സൗദിക്കു പുറത്തേക്ക് യാത്ര ചെയ്യുവാന്‍ അനുമതി നല്‍കിയിട്ടില്ല.
National News: ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്ന് രാജ്യത്തിന് സമർപ്പിക്കും; 2280 പേർക്ക് ഒരേസമയം യാത്രചെയ്യാം