ഡെൽഹി: 2016 മെയ് മാസത്തിൽ ആദ്യ പരീക്ഷണഓട്ടം നടത്തിയ ‘ഡ്രൈവര്‍ രഹിത ട്രെയിന്‍’ ഇന്ന് മുതൽ പൊതുസമൂഹത്തിനായി ഓടിത്തുടങ്ങും. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിക്കുക. ഡെല്‍ഹി മെട്രോയുടെ 37 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ‘മജന്ത’ ലൈനിലാണ് ഈ ട്രെയിന്‍ സർവീസ് ആരംഭിക്കുന്നത്.
ഡെല്‍ഹി മെട്രോയുടെ ഭാഗമായി ജനകപുരി വെസ്‌റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള പാതയിലാണ് ഈ അത്യാധുനിക ട്രെയിന്‍ സര്‍വീസ് നടത്തുക. ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്‍ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ഡെല്‍ഹിയെ ബന്ധിപ്പിക്കുന്ന പാതയാണിത്. 95 കിലോ മീറ്ററാണ് ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പരമാവധി വേഗത. 380 യാത്രക്കാർക്ക് ഒരു കോച്ചിൽ യാത്രചെയ്യാം. 2280 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
കാബിനിൽ ഡ്രൈവറില്ലെങ്കിലും ട്രെയിനിൽ അറ്റന്റർമാരുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിൻ ഓടിക്കുന്നതിനുള്ള കോച്ചിങ്ങും ലഭിച്ചവരാണ് ഈ ട്രെയിനിലെ അറ്റന്റർമാർ.
പദ്ധതി സാമ്പത്തിക വിജയം നേടിയാൽ 2021ന്റെ പകുതിയോടെ ഡെല്‍ഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവര്‍ രഹിത ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ആലോചന. 2022ഓടെ ഡെല്‍ഹി മെട്രോയുടെ സമ്പൂർണ്ണ ശൃംഖലയിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് സാങ്കേതിക വിദഗ്‌ധരുടെ വിലയിരുത്തല്‍.
2016ൽ ദക്ഷിണ കൊറിയയിൽ നിർമിച്ച് കടൽവഴി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയ കോച്ചുകളും അനുബന്ധ ഭാഗങ്ങളും പ്രത്യേകമായി നിർമിച്ച ട്രെയിലറുകളിൽ റോഡ് മാർഗം ദില്ലിയിൽ എത്തിച്ചാണ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പരീക്ഷണം ആരംഭിച്ചത്. നാല് കൊല്ലങ്ങൾക്ക് ശേഷം ഇന്നത് സാമൂഹിക യഥാർഥ്യമാകുന്നു.
Most Read: ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനം’; ബിജെപിയുടെ സെൻസർ അംഗം അഡ്വ.സന്ദീപ് കുമാർ ‘വർഗീയ കലിപ്പിൽ’