കൊച്ചി: രാജ്യത്തെ വിവാഹ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. വ്യക്‌തി നിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടു വരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിവാഹത്തിനും, വിവാഹ മോചനത്തിനും മതേതര ഏകീകൃത നിയമം അനിവാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. വിവാഹ മോചനം അനുവദിച്ചതിന് എതിരായി സമർപ്പിച്ച അപ്പീൽ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹവും, വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണമെന്ന് കോടതി വ്യക്‌തമാക്കി.
പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹ മോചനത്തിന്റെ കാരണമായി കണക്കാക്കാമെന്ന നിർണായക നിരീക്ഷണവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതോടൊപ്പം പങ്കുവെച്ചു. നേരത്തെ ഡെൽഹി ഹൈക്കോടതി ഉൾപ്പെടെ ഈ വിഷയത്തിൽ സമാനമായ നിരീക്ഷണം നടത്തിയിരുന്നു.
ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് വരുന്നത് പരിഗണിക്കണമെന്ന് ഡെൽഹി ഹൈക്കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും സമാനമായ നിരീക്ഷണവുമായി രംഗത്ത് വന്നത്.
Read Also: രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് നിങ്ങൾ; ഹോക്കി താരങ്ങളോട് പ്രധാനമന്ത്രി