കാഞ്ഞങ്ങാട്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസങ്ങളിലായി സമ്മേളനം നടക്കുക. മടിക്കൈ ബാങ്കിന് സമീപം കെ ബാലകൃഷ്‌ണൻ നഗറിൽ നാളെ രാവിലെ പത്ത് മണിക്ക് പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻപിള്ള സമ്മേളനം ഉൽഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പികെ ശ്രീമതി, ഇപി ജയരാജൻ, കെകെ ശൈലജ, എംവി ഗോവിന്ദൻ, സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടിപി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും സമ്മേളനം നടത്തുകയെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സമാപന സമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് ഉണ്ടാവുക. അഞ്ഞൂറിലധികം പേർക്ക് ഇരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
കേന്ദ്ര-സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. അതേസമയം, ജില്ലാ സെക്രട്ടറിയായി എംവി ബാലകൃഷ്‌ണൻ തന്നെ തുടരാനാണ് സാധ്യത.
Most Read: കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു