ആലപ്പുഴ: രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവര്‍ പ്രതികളായ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയാണ് സിപിഎം. ഒരു കോടിയിൽ പരം വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും അവർക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി നിര്‍ത്താൻ അവര്‍ ശ്രദ്ധിച്ചു; എ വിജയരാഘവൻ പറഞ്ഞു.
ഇതുവരെയുള്ള പ്രവര്‍ത്തന രീതിയിൽ വ്യക്‌തിപരമായ ഒരു പ്രവര്‍ത്തന വൈകല്യത്തേയും ന്യായീകരിക്കില്ല. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിൽ സിപിഎം മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈബർ ഇടങ്ങളിലും അച്ചടക്കം ബാധകമാണ്. സ്‌ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു