ഭോപ്പാല്‍: വിരുന്നില്‍ വിളമ്പാന്‍ വെച്ച ഭക്ഷണം തൊട്ടതിന്റെ പേരില്‍ 25 കാരനായ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സവര്‍ണ ജാതിയില്‍പ്പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കിഷാന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു സൽക്കാരത്തിനിടെ പാര്‍ട്ടി നടന്ന സ്‌ഥലം വൃത്തിയാക്കാനാണ് ദേവരാജ് അനുരാഗിയെ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സൽക്കാരത്തിന് എത്തിയവര്‍ക്ക് ദേവരാജ് ഭക്ഷണം വിളമ്പി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സവർണ ജാതിക്കാരായ ഭൂര സോണിയും സന്തോഷ് പാലും അവിടേക്ക് എത്തുകയും ദേവരാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവസ്‌ഥലത്ത് വെച്ച് തന്നെ ദേവരാജ് കൊല്ലപ്പെട്ടു. നിലവില്‍ പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നും അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഛത്തര്‍പൂര്‍ എസ്‌പി സച്ചിന്‍ ശര്‍മ പറഞ്ഞു.
Read also: നിയമം ന്യായീകരിച്ച് കേന്ദ്രം; ഇനി ചർച്ചക്കില്ലെന്ന് ഉറപ്പിച്ച് കർഷകർ