ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കർഷക സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന ചർച്ചയിൽ 15ഓളം കർഷക സംഘടനാ നേതാക്കളാണ് പങ്കെടുത്തത്. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതിരുന്ന കേന്ദ്രം ന്യായീകരണങ്ങൾ ആവർത്തിക്കുകയാണ് ചെയ്‌തത്. അതിനാൽ കേന്ദ്രസർക്കാരുമായി ഇനി ചർച്ചക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.
ഈ സാഹചര്യത്തിൽ കൃഷിമന്ത്രി ബുധനാഴ്‌ച വിളിച്ച ആറാം ഘട്ട ചർച്ചയിലും പങ്കെടുക്കില്ലെന്ന് കർഷകർ ഉറപ്പിച്ചു. അതേസമയം, കർഷക സംഘനകളുടെ ഭാരത് ബന്ദിൽ പല സംസ്‌ഥാനങ്ങളിലും റെയിൽ, റോഡ് ഗതാഗതം സ്‌തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ജനജീവിതം നിശ്‌ചലമായി. പൊതുവേ സമാധാനപരമായാണ് ബന്ദ് നടന്നതെങ്കിലും രാജസ്‌ഥാനിലെ ജയ്‌പൂരിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഡെൽഹിയിൽ നടന്ന ആം ആദ്‌മി പാർട്ടിയുടെ പ്രകടനത്തെ പോലീസ് നേരിട്ടതും സംഘർഷത്തിന് വഴിയൊരുക്കി.
ഡെൽഹി-ഹരിയാന അതിർത്തിയിലെ ഗുഡ്‌ഗാവിന് സമീപം പ്രതിഷേധിച്ച കിസാൻ സഭ ജോയിന്റ് സെക്രട്ടറി കെകെ രാഗേഷ് എംപി, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ് തുടങ്ങി 200ഓളം പേരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നേതാക്കളെയെല്ലാം പിന്നീട് വിട്ടയച്ചു.
പശ്‌ചിമ ബംഗാൾ, മഹാരാഷ്‌ട്ര, ബിഹാർ, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലായിരുന്നു റെയിൽ ഉപരോധം. രാജ്യത്തെ 20,000 കേന്ദ്രങ്ങളിലായി അരക്കോടി പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ബന്ദ് ചരിത്ര വിജയമാണെന്നാണ് കിസാൻ സഭയുടെ പ്രതികരണം.
കാർഷിക ബില്ലുകളിൽ ആശങ്കയുള്ള വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാമെന്നും മിനിമം താങ്ങുവില രേഖാമൂലം ഉറപ്പ് നൽകാമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം. എന്നാൽ, നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ.
Also Read: കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്‍വം; അരവിന്ദ് കെജ്‌രിവാള്‍