ബെംഗളൂരു: ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽ നിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പോലീസിനെതിരെ പരാതി നൽകിയത്. ഈ മാസം 10നാണ് സംഭവം നടന്നത്.
ഗ്രാമത്തിലെ സ്‌ത്രീയോട് സംസാരിച്ചെന്ന പേരിൽ ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പുനീതിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഗോണിബീഡ് പോലീസ് സ്‌റ്റേഷനിൽ വച്ച് പോലീസുകാർ തന്നെ മർദിച്ചെന്നും ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചെന്നും പുനീത് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. പോലീസുകാർ വംശീയമായി അധിക്ഷേപിച്ചെന്നും, കൈകാലുകൾ കെട്ടിയിട്ട് കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഒരു എസ്‌ഐയെ സ്‌ഥലം മാറ്റിയതായും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതായും ചിക്കമംഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
Read Also: കർഷക സമരം; ചർച്ചകൾ തുടരണമെന്ന ആവശ്യം കേന്ദ്രം തള്ളി