തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വകാര്യ ചാനൽ ചര്‍ച്ചയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി നേരത്തെ പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അത്രയും ദുര്‍ബലമായിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്‌തിരുന്ന ഒരു നല്ല ശതമാനം സാമൂഹ്യ സംഘടനകള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു. അകന്നുപോയവരെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
“പരാജയമുണ്ടാകുമെന്ന് മനസിനുള്ളില്‍ ഉറപ്പിച്ചയാളാണ് ഞാന്‍, പുറത്ത് പറഞ്ഞില്ലെന്നേയുള്ളൂ. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മുസ്‌ലിം സമൂഹവും ക്രിസ്‌ത്യൻ സമൂഹവും അകന്നു. ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയായി,”-രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
140 അംഗ നിയമ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് 99 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫിന് 41 സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ. എല്‍ഡിഎഫിനെ നയിക്കുന്ന സിപിഎം 62 സീറ്റില്‍ ജയിച്ചപ്പോള്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് വെറും 21 സീറ്റിലേക്ക് ചുരുങ്ങി.
Most Read: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം