തൃശൂർ: തൃശൂർ നഗരസഭയിൽ കൗൺസിലർമാരുടെ സമരം. മേയർ എംകെ വർഗീസിന്റെ താൽക്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് തൃശൂർ നഗരസഭയിൽ കൗൺസിലർമാർ സമരം നടത്തുന്നത്. കുടിവെള്ള പ്രശ്‌നത്തിൽ സമരം ചെയ്‌തവർക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ ഡ്രൈവറെ മാറ്റണമെന്നാണ് കൗൺസിലർമാരുടെ ആവശ്യം. ഡ്രൈവറെ പിരിച്ചുവിടാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കൗൺസിലർമാർ.
ഇതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. അതേസമയം, മേയർ എംകെ വർഗീസിനെതിരായ വധശ്രമക്കേസ് പോലീസ് റദ്ദാക്കും. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. മേയർ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിൽ രണ്ടാഴ്‌ച മുമ്പാണ് മേയർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. എന്നാൽ, അന്വേഷണത്തിന് കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മേയറും കൗണ്‍സിലര്‍മാരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം തളിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറിയ മേയറെ കൗസിലര്‍മാര്‍ തടഞ്ഞെങ്കിലും കാര്‍ എടുത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലർ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ മേയര്‍ ഡ്രൈവര്‍ക്ക് നിർദ്ദേശം നല്‍കിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Most Read: മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും; ആരോഗ്യമന്ത്രി