ലണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്‌ട് വിമാന സർവീസ് പുനരാരംഭിക്കുന്നു. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽ ഉൾപ്പെടുത്തി ജനുവരി 26, 28, 30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സർവീസ് ഇപ്പോൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
ജനുവരി 31ന് ശേഷവും ഈ സർവീസ് തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മലയാളി സംഘടനകളും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയും പ്രമുഖ വ്യക്‌തികളുമെല്ലാം പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ആറായിരത്തിലേറെ ആളുകൾ ഒപ്പിട്ട ഓൺലൈൻ പെറ്റീഷനാണ് ഇതിൽ ഏറ്റവും ഗുണം ചെയ്‌തത്.
ഈസ്‌റ്റ് ലണ്ടനിലെ സാമൂഹ്യപ്രവർത്തകനും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി നേതാവുമായ സുഭാഷ് ശശിധരനാണ് ഈ ഓൺലൈൻ പെറ്റീഷൻ ഓപ്പൺ ചെയ്‌തത്. ഒരാഴ്‌ചക്കകം തന്നെ ആറായിരത്തോളം ഒപ്പുകൾ ശേഖരിക്കാനായി. കൊച്ചി വിമാനം പുനരാരംഭിക്കാൻ വൈകുന്നതിലെ അപകടം തിരിച്ചറിഞ്ഞ് യുകെ മലയാളികൾ ഒറ്റക്കെട്ടായാണ് ഇതിന് വേണ്ടി ശ്രമിച്ചത്.
കൊച്ചി-ലണ്ടൻ സർവീസ് വീണ്ടും ആരംഭിക്കണമെന്നും ആഴ്‌ചയിൽ ഒരു സർവീസ് തിരുവനന്തപുരത്ത് കൂടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പെറ്റീഷൻ അധികൃതർക്ക് സമർപ്പിച്ചത്. പ്രധാനമന്ത്രി, എയർ ഇന്ത്യ, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്കും പരാതി കൈമാറിയതോടെ ലണ്ടൻ-കൊച്ചി വിമാനത്തിന് വീണ്ടും അനുമതിയായി. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മലയാളികൾക്ക് അടിയന്തര സാഹചര്യത്തിൽ നാട്ടിലെത്താനുള്ള ഏക ആശ്രയമായിരുന്നു വന്ദേഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ-കൊച്ചി ഡയറക്‌ട് വിമാന സർവീസ്.
താൽകാലികമായി നിർത്തലാക്കിയ വന്ദേഭാരത് സർവീസുകൾ നേരത്തെ പുനരാരംഭിച്ചപ്പോൾ അതിൽ കൊച്ചിയെ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് ബ്രിട്ടണിലെ മലയാളികൾ ഒന്നിച്ച് നിന്ന് ഇതിന് വേണ്ടി പ്രവർത്തിച്ചത്.
Also Read: പ്രവാസികള്‍ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ്