കൊച്ചി: കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിച്ചു. വെള്ളിയാഴ്‌ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. എല്ലാ ബുധനാഴ്‌ചയും നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ് ഉണ്ടാകും. എന്നാൽ, ഈ കൊച്ചി വിമാനത്തിന്റെ മടക്കയാത്ര മുംബൈ വഴിയാണ്.
ബുധനാഴ്‌ചകളിൽ പുലർച്ചെ 5.50നാണ് കൊച്ചിയിൽ നിന്നും ഹീത്രുവിലേക്കുള്ള വിമാനം. യുകെ സമയം 11.30ന് ഹീത്രുവിലെത്തുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം ഉച്ചക്ക് 1.15ന് മുംബൈ വഴി നാട്ടിലേക്ക് തിരിക്കും. ഇതോടെ കേരളത്തിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും.
അതേസമയം, ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആംബെർ പട്ടികയിലേക്ക് ബ്രിട്ടൻ മാറ്റിയതോടെ യാത്ര സുഗമമാകുകയാണ്. എയർ ഇന്ത്യക്ക് പുറമേ, എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തർ എയർവേസ്, ഗൾഫ് എയർ തുടങ്ങിയ വിമാനക്കമ്പനികളും ബ്രിട്ടണിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കും. മാസങ്ങളായി നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്.
കൊച്ചിയിൽനിന്നും ലണ്ടനിലേക്കുള്ള ഡയറക്‌ട് വിമാനം ആരംഭിക്കുന്ന കാര്യം സിയാൽ മാനേജിങ് ഡയറക്‌ടർ എസ് സുഹാസാണ് അറിയിച്ചത്. ഡയറക്‌ട് സർവീസിനായി എയർ ഇന്ത്യക്ക് പാർക്കിങ് ഫീസും ലാൻഡിങ് ഫീസും സിയാൽ ഒഴിവാക്കി നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഓഗസ്‌റ്റ് 29നാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി കൊച്ചി- ലണ്ടൻ റൂട്ടിൽ എയർ ഇന്ത്യ ഡയറക്‌ട് വിമാനസർവീസ് ആരംഭിച്ചത്. ആഴ്‌ചയിൽ ഒന്നായി തുടങ്ങിയ സർവീസ് പിന്നീട് രണ്ടും ഒടുവിൽ മൂന്നും വരെയാക്കി. സർവീസ് ലാഭകരമായി മാറിയതും ദിവസംതോറും യാത്രക്കാർ ഏറിവന്നതുമായിരുന്നു സർവീസ് ആഴ്‌ചയിൽ മൂന്നുദിവസമാക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്.
യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുൻപും ബ്രിട്ടണിൽ എത്തിച്ചേരുന്ന ദിവസവും യാത്രക്കാർ കോവിഡ് പരിശോധന നടത്തണം. യുകെയിൽ എത്തി എട്ടാംദിവസം വീണ്ടും പരിശോധന നടത്തണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്.
Also Read: ‘ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക് പണം നൽകി ഞങ്ങളെ കുടുക്കി’; ഇ ബുൾജെറ്റ് സഹോദരൻമാർ