തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ. എൽപി സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർഥിനി ഗൗരി ബിഎസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്‌ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിലെ മതിലുകളിലും ക്‌ളാസ് മുറികളിലും വരച്ച ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ തിരഞ്ഞെടുപ്പിന്റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂൾ ഭിത്തികളിൽ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങൾ എഴുതി വികൃതമാക്കുകയും ചെയ്‌തു എന്ന് ആരോപിച്ചാണ് വിദ്യാർഥിനി പരാതി നൽകിയത്.
സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെവി മനോജ് കുമാർ, അംഗങ്ങളായ കെ നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിർണയിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കി.
Also Read: ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി; 6 മാസം കൂടി നീട്ടാൻ തീരുമാനം