തിരുവനന്തപുരം: തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു. രോഗബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. മെഡിക്കൽ വിദ്യാർഥിയുടെ ഫലമാണ് തോന്നയ്‌ക്കൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായത്. അതേസമയം, തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ വയോധികയുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംസ്‌ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ കേസുകൾ ഇല്ലാത്തത് ആശ്വാസമാണ്. രോഗലക്ഷണങ്ങളുടെ അഞ്ചുപേരെ കൂടി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാക്കി. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായി ചികിൽസയിലുള്ള നാല് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രണ്ടു പേർക്ക് നിലവിൽ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
കേന്ദ്ര സംഘം ജില്ലയിൽ തുടരുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും, ഫറോക് നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ബേപ്പൂർ ഫിഷിങ് ഹാർബർ അടച്ചു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും അടുത്ത ശനിയാഴ്‌ച വരെ ഓൺലൈൻ ക്‌ളാസുകൾ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ, പൊതുപരീക്ഷകൾ മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ, കാലിക്കറ്റ് സർവകലാശാല ഈ മാസം 18 മുതൽ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; എട്ടംഗ സമിതിയുടെ ആദ്യ യോഗം 23ന്