ബുവനേശ്വർ: 25 വർഷത്തെ വിശ്വാസത്തിനും സ്‌നേഹത്തിനും പകരമായി ഒരു കോടിയുടെ സ്വത്തുക്കൾ റിക്ഷാക്കാരനും കുടുംബത്തിനും നൽകി 63കാരി. ഒഡിഷയിലെ കട്ടക്കിൽ എന്ന സ്‌ഥലത്താണ് സംഭവം. മിനാതി പട്‌നായിക് എന്ന സ്‌ത്രീയാണ് 25 വർഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിൾ റിക്ഷാക്കാരന് ഒരു കോടി രൂപയോളം വിലമതിക്കുന്ന തന്റെ സ്വത്തുക്കൾ സമ്മാനമായി നൽകിയത്.
വിധവയായ മിനാതിക്ക് എല്ലാ സമയത്തും സഹായത്തിനായി ഒപ്പമുണ്ടായിരുന്നത് ബുദ്ധ സമാൽ എന്ന റിക്ഷാക്കാരനും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. തനിക്ക് ചെയ്‌തിട്ടുള്ള എല്ലാ സഹായങ്ങൾക്കുമുള്ള സ്‌നേഹ സമ്മാനമാണിത് എന്നാണ് മിനാതി മുത്തശ്ശി പറയുന്നത്. കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളുമാണ് സൽമാന് സമ്മാനമായി നൽകിയത്. അവന്റെ സത്യസന്ധതക്കും വിശ്വാസത്തിനും മുന്നിൽ തന്റെ സ്വത്തുക്കൾ വളരെ ചെറുതാണ്. എങ്കിലും ഇത് തന്റെ സന്തോഷത്തിനാണ് ചെയ്യുന്നത് എന്നാണ് ഈ സംഭവത്തെ കുറിച്ച് മുത്തശ്ശി വിശദീകരിച്ചത്.
കഴിഞ്ഞ വർഷമാണ് കാൻസർ ബാധിച്ച് ഇവരുടെ ഭർത്താവ് മരണപ്പെട്ടത്. പിന്നീട് ഹൃദയാഘാതം മൂലം ഏക മകളും മരണപെട്ടതോടെ ജീവിതത്തിൽ തനിച്ചായ മുത്തശ്ശിക്ക് സഹായത്തിനായി സമാലും കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
50 വയസുകാരനായ സമാലും കുടുംബവും തന്നെ അമ്മ എന്നാണ് വിളിക്കുന്നത്. തനിച്ചായ സമയത്തെല്ലാം താങ്ങും തണലുമായി ഇവർ തനിക്കൊപ്പം നിന്നു. കുഞ്ഞുന്നാൾ മുതൽ എന്റെ മകളെ സ്‌കൂളിൽ കൊണ്ടുപോയിരുന്നത് സമാൽ ആയിരുന്നു. സ്വത്ത് കൈമാറ്റത്തിന് ബന്ധുക്കൾക്ക് യോജിപ്പില്ലെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് പിൻമാറാൻ തയ്യാറല്ല എന്നും ഈ സ്വത്തുക്കൾ ഇവർക്ക് അർഹതപ്പെട്ടതാണ് എന്നും മിതാനി മുത്തശ്ശി പറയുന്നു.
എന്നാൽ സ്വത്തുക്കൾ സ്വീകരിക്കാൻ സമാൽ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു എന്നും ഞങ്ങൾ എപ്പോഴും ഒപ്പം വേണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ ഒരിക്കലും തനിച്ചാക്കില്ല എന്നും സമാൽ കൂട്ടിച്ചേർത്തു.
Most Read: മൊബൈലിനായി പിടിവലികൂടി കുരങ്ങും കുഞ്ഞും; വീഡിയോ വൈറൽ