ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്‌ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ സർക്കാരിനെതിരെ വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രധാന ഉത്തരവാദിത്തമെന്ന് ഉവൈസി പറഞ്ഞു.
“ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം മൗലികാവകാശമാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രധാന ചുമതല. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കാത്ത ഒരു സര്‍ക്കാരിന്റെ നടപടിയും അംഗീകരിക്കാനാവുന്നതല്ല”-, ഉവൈസി വിമർശിച്ചു.
മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സ്‌ഥലങ്ങളിലെ അക്രമങ്ങളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിക്കുന്നത്.
Also Read: ലോക്ക്ഡൗൺ; ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ