പാലക്കാട്: പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ 98 ശതമാനവും പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ‘സാന്ത്വന സ്‌പര്‍ശം’ പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം ഷൊര്‍ണൂരില്‍ ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, കുടിവെള്ളം, കാര്‍ഷിക ക്ഷേമം തുടങ്ങി അടിസ്‌ഥാന ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നത് 6.8 ലക്ഷം കുട്ടികളാണെന്ന് പറഞ്ഞ മന്ത്രി പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലയുടെ വലിയ നേട്ടമാണിതെന്നും ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്ത് പൊതുജനാരോഗ്യ സംരക്ഷണ മേഖലയില്‍ മികച്ച സംസ്‌ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന്, ഡോക്‌ടര്‍മാര്‍ മറ്റു ജീവനക്കാരെ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു; മന്ത്രി വ്യക്‌തമാക്കി.
നെൽകൃഷി ഒന്നില്‍ നിന്ന് 2.34 ലക്ഷം ഹെക്‌ടറിലേക്ക് വര്‍ധിച്ചു. സംസ്‌ഥാനത്തെ പച്ചക്കറി ഉത്പാദനം 6.7 ലക്ഷം ടണ്ണില്‍ നിന്ന് 14.9 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനും സാധിച്ചു. കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിച്ചു എന്നും മന്ത്രി അറിയിച്ചു.
12 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിനോടകം വാട്ടര്‍ കണക്ഷനുകള്‍ നല്‍കുകയും മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതികള്‍ പുനസ്‌ഥാപിക്കുകയും ചെയ്‌തുവെന്നും സുനിൽ കുമാർ പറഞ്ഞു.
സാധാരണക്കാരായ 60 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഒരുദിവസം 52 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്. കോവിഡ് കാലത്ത് 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ സർക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുടിവെള്ളം, നല്ല ഭക്ഷണം, വിദ്യഭ്യാസം, എന്നിവ ഉള്‍പ്പടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള ജനകീയ ഇടപെടലും എല്ലാ മേഖലകളിലും ഉള്ള വികസനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി.
Malabar News: റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ