കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു.
ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍ പോലും അസാധാരണമായ, സമാധാനത്തിന് പേരുകേട്ട പ്രദേശമാണ്. ആറു മാസമായി ചുമതലയിലുള്ള അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ സവിശേഷ സംസ്‌കാരത്തെ തകര്‍ക്കുന്നവയും, നിത്യജീവിതത്തെ പ്രതിസന്ധിയിൽ ഏത്തിക്കുന്നതുമാണ്; കത്തില്‍ എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള പ്രദേശവാസികളെ ഒഴിവാക്കല്‍, മദ്യത്തിന് അംഗീകാരം നല്‍കല്‍, മൽസ്യതൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കല്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തി ജനങ്ങളെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാനുള്ള ശ്രമമാരംഭിക്കല്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കല്‍, കോവിഡ് പ്രോട്ടോകോളില്‍ അയവ് വരുത്തല്‍ തുടങ്ങി പുതിയ അഡ്‌മിനിസ്ട്രേറ്റര്‍ വന്നത് മുതല്‍ ഏര്‍പ്പെടുത്തിയ ഓരോ നിയമവും ദ്വീപുകാരുടെ സാധാരണ ജീവിതം ദുരിതമയമാക്കി.
പരമ്പരാഗത സംസ്‌കാരങ്ങള്‍ ഇന്നും സൂക്ഷ്‌മതയിൽ പാലിച്ച്, അതിഥികളായെത്തുന്ന എല്ലാവരോടും അപാരമായ സ്‌നേഹം കാണിച്ച്, ഏറെ സമാധാനത്തോടെയും ശാന്തതയോടെയും ജീവിച്ചുവരുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് മേലില്‍ ചുമത്തിയ ഈ നിയമങ്ങള്‍ ദ്വീപിന്റെ തനത് സംസ്‌കൃതിയെ ഇല്ലാതാക്കാന്‍ ഉതകുന്നവയാണ്. ട്രൈബല്‍ ജനവിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരത്തിലൂന്നി ജീവിക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായങ്ങളും ഭരണകൂടങ്ങള്‍ ചെയ്‌തുവരുന്ന രീതിയാണ് ലോകത്ത് മുഴുവന്‍ കണ്ടുവരുന്നത്.
അതിനാല്‍, ലക്ഷദ്വീപിലെ എഴുപതിനായിരത്തോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ജനങ്ങള്‍ക്ക് മേല്‍ പുതുതായി ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. ലക്ഷദ്വീപിലെ ജനജീവിതം മുൻപ് ഉണ്ടായിരുന്നത് പോലെ ഭീതിമുക്‌തമാക്കി തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Most Read: ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാൻ ബിജെപിക്ക് അധികാരമില്ല; പ്രിയങ്ക ഗാന്ധി
News Summary: Kanthapuram AP Aboobacker Musliyar on Lakshadweep