തിരുവനന്തപുരം : സംസ്‌ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ നിന്നും 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായതായി വിവരം. കൊച്ചിയിലുള്ള പ്രമുഖ ആശുപത്രിയില്‍ നിന്നാണ്, കഴിഞ്ഞ കുറെ വർഷങ്ങളായി അവിടെ ചികിൽസക്കെത്തിയ ആളുകളുടെ രോഗ വിവരങ്ങള്‍ പുറത്തായത്. രോഗികളുടെ തികച്ചും സ്വകാര്യമായ വിവരങ്ങള്‍ പോലും പുറത്തായ ഈ സംഭവം, ആരോഗ്യഡേറ്റ പുറത്താകുന്ന രാജ്യത്തെ തന്നെ വലിയ സംഭവങ്ങളില്‍ ഒന്നാണെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ ആശുപത്രിയിലെത്തിയ രോഗികളുടെ പരിശോധനാഫലങ്ങള്‍, മരുന്നു കുറിപ്പടികള്‍, ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തായത്. ഇതില്‍ എച്ച്‌ഐവി ടെസ്‌റ്റിനു സന്നദ്ധത അറിയിച്ചുകൊണ്ട് രോഗികള്‍ സമര്‍പ്പിച്ച തീര്‍ത്തും സ്വകാര്യമായ ഫോമുകള്‍ വരെയുണ്ട്. കൂടാതെ നിരവധി ആളുകളുടെ കോവിഡ് ടെസ്‌റ്റ് ഫലങ്ങളും പുറത്തായ വിവരങ്ങളുടെ കൂട്ടത്തിലുണ്ട്.
ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വര്‍ റിസര്‍ച് ഫൗണ്ടേഷനി(ഒആര്‍എഫ്)ലെ ആരോഗ്യവിഭാഗം മേധാവിയായ ഉമ്മന്‍ സി കുര്യനാണ് ഇത്രയധികം ആളുകളുടെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായ വിവരം കണ്ടെത്തിയത്. തുടര്‍ന്ന് ഒആര്‍എഫ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഫോള്‍ഡറിലേക്കുള്ള ആക്‌സസ് ആശുപത്രി അധികൃതര്‍ അടച്ചത്. ജിബി കണക്കിന് ഡേറ്റയാണ് പുറത്തായ ഫോള്‍ഡറില്‍ ഉണ്ടായിരുന്നതെന്നും, ഇതില്‍ രോഗവിവരങ്ങള്‍ക്കൊപ്പം രോഗികളുടെ ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഉണ്ടായിരുന്നെന്ന് ഒആര്‍എഫ് വ്യക്‌തമാക്കി.
Read also : പിന്നിൽ കേന്ദ്രം; സമിതിക്ക് മുന്നിൽ ഹാജരാകില്ല; നിലപാട് കടുപ്പിച്ച് കർഷകർ