ചിറ്റൂർ: ആളിയാർ ഡാം തുറന്നതോടെ പരമാവധി ജലം സംഭരിച്ചതായി ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആളിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ ലഭിച്ചതിനാൽ ചൊവ്വാഴ്‌ച രണ്ടു തവണയാണ് ഡാം തുറന്നത്. ഇതോടെ ഒഴുകിയെത്തിയ വെള്ളം മൂലത്തറ റഗുലേറ്ററിലും കമ്പാലത്തറ ഏരിയിലും പരമാവധി സംഭരിച്ച് വെച്ചതായാണ് ജലസേചന വകുപ്പ് അറിയിച്ചിരിക്കുന്നത്. 1050 അടി പരമാവധി സംഭരണ ശേഷിയുള്ള ആളിയാറിലെ ജലനിരപ്പ് ഇന്നലെ 1049.9 അടിയായി ഉയർന്നിരുന്നു.
ചൊവ്വാഴ്‌ച രാവിലെ ഏഴ് മണിക്കും വൈകീട്ട് ഏഴിനുമാണ് ഡാം തുറന്നത്. രാവിലെ ഏഴിന് തുറന്ന ഡാം ഉച്ചയ്‌ക്ക് രണ്ടുമണിയോടെ അടച്ചിരുന്നു. എന്നാൽ, മഴ തുടർന്നതോടെ വൈകീട്ട് ഏഴിന് ഡാം വീണ്ടും തുറക്കുകയായിരുന്നു. തുടർന്ന് ചിറ്റൂർ പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടത്. രാത്രി 12 മണിയോടെ മൂലത്തറയിലെത്തിയ വെള്ളം റഗുലേറ്ററിലും കമ്പാലത്തറ ഏറിയിലുമായി സംഭരിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചയോടെ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകളിലൂടെ വെള്ളം പുഴയിലേക്ക് തുറന്ന് വിടുകയും ചെയ്‌തിരുന്നു. അതേസമയം, പറമ്പിക്കുളം സിസ്‌റ്റം അണക്കെട്ടുകളും തമിഴ്‌നാട്, കേരള ഷോളയാർ അണക്കെട്ടുകളും ആളിയാർ ഡാമും നിറഞ്ഞതിനാൽ കേരള, തമിഴ്‌നാട് ജലവകുപ്പ് ഉദ്യോഗസ്‌ഥർ 24 മണിക്കൂറും സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
Read Also: ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഇല്ല