തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. പാലം പണി നടക്കുമ്പോള്‍ കമ്പനിക്ക് അഡ്വാന്‍സ് കൊടുക്കുന്നത് സാധാരണയാണെന്നും, ഇക്കാര്യത്തില്‍ ഉദ്യോഗസ്‌ഥരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വ്യക്‌തമാക്കി. അഡ്വാന്‍സ് നല്‍കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് പറയേണ്ടത് ഉദ്യോഗസ്‌ഥരാണെന്നും, മന്ത്രി ദൈനംദിന കാര്യങ്ങളെല്ലാം അറിയണമെന്നില്ല എന്നും അദ്ദേഹം കോടതിയില്‍ വ്യക്‌തമാക്കി. പാലാരിവട്ടം കേസില്‍ അറസ്‌റ്റ് ചെയ്‌ത ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ കോടതിയില്‍ വ്യക്‌തമാക്കിയത്.
എന്നാല്‍ കേസിന്റെ അന്വേഷണവുമായി ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്‌തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും, അദ്ദേഹത്തെ 4 ദിവസം ചോദ്യം ചെയ്യാന്‍ വിട്ട് നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താൻ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ വ്യക്‌തമാക്കിയത്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തില്‍ വിദഗ്‌ധ ചികിൽസ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ചികില്‍സയില്‍ കഴിയുകയാണെന്ന് വ്യക്‌തമാക്കിയ അദ്ദേഹം അറസ്‌റ്റ് ഭയന്നല്ല ആശുപത്രിയില്‍ പോയതെന്നും, ചികില്‍സ പൂര്‍ണമായാല്‍ വീട്ടില്‍ വിശ്രമത്തില്‍ തുടരുമെന്നും അറിയിച്ചു. നിലവില്‍ കീമോ ചെയ്യുകയാണ്. അത് പൂര്‍ത്തിയായാല്‍ ഒരു സഹായി ആവശ്യമായി വരും. ആ സാഹചര്യത്തില്‍ തന്നെ അറസ്‌റ്റ് ചെയ്യുകയാണെങ്കില്‍ ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബർ 19 ആം തീയതി കീമോ ഉള്ളതിനാലാണ് 18 ആം അന്വേഷണവുമായി സഹകരിക്കാഞ്ഞതെന്നും അദ്ദേഹം ഹൈക്കോടതിയില്‍ വ്യക്‌തമാക്കി.
Read also : എസി മൊയ്‌തീന്‍ ചട്ടലംഘനം നടത്തിയിട്ടില്ല; വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്