ലഖ്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട പോളിംഗ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പടെ 9 ജില്ലകളിലെ 54 സീറ്റുകളിലാണ് അവസാന ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇതോടെ ഒരു മാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് അവസാനമാകും. വരുന്ന വ്യാഴാഴ്‌ചയാണ് യുപി ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലെ ഫലപ്രഖ്യാപനം.
വാരാണസി ആണ് അവസാനഘട്ടത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെല്ലാം വാരണാസി കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം നടത്തിയത്.
സമാജ്‌വാദി പാർട്ടിയുടെ ശക്‌തി കേന്ദ്രമായ, അഖിലേഷ് യാദവിന്റെ ലോക്‌സഭാ മണ്ഡലം ഉൾപ്പെടുന്ന അസംഗഡും നാളെ പോളിംഗ് ബൂത്തിൽ എത്തും. കഴിഞ്ഞ തവണ ബിഎസ്‌പി ജില്ലയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ വോട്ടുകൾ നിലനിർത്താൻ ബിഎസ്‌പിക്ക് കഴിയുമോ എന്നത് നിർണായകമായിരിക്കും.
അവസാന ഘട്ടത്തിൽ ഏറ്റവും ശക്‌തമായ പോരാട്ടം നടക്കുന്നത് മൗ, ഗാസിപൂർ, മീർസാപൂർ തുടങ്ങിയ യാദവേതര ഒബിസി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ ആണ്. ഓംപ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്‌പി ബിജെപിയെ ഉപേക്ഷിച്ച് എസ്‌പിയുമായി സഖ്യം രൂപീകരിച്ചതോടെ പല മണ്ഡലങ്ങളിലും നടക്കുന്നത് പ്രവചനാതീതമായ പോരാട്ടമാണ്.
പോളിംഗ് നടക്കുന്ന 54ൽ 34ലും 2017ൽ ജയിച്ചത് ബിജെപി ആയിരുന്നു. 2017നേക്കാൾ ഇത്തവണ മൽസരം കടുത്തതിനാൽ അധികാരം നിലനിർത്താൻ ബിജെപിക്ക് കിണഞ്ഞ് ശ്രമിക്കേണ്ടിവരും.
Most Read: മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവം; സർക്കാർ റിപ്പോർട് തേടി