ന്യൂഡെൽഹി: എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്‌റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് താൽക്കാലികമായി മാറ്റി വെക്കണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ സിബിഐ അപേക്ഷ സമർപ്പിച്ചത്. രേഖകളും തെളിവുകളും ഏകോപിപ്പിച്ച് സമർപ്പിക്കാൻ രണ്ടാഴ്‌ച സമയം അനുവദിക്കണമെന്നാണ് ആവശ്യം.
അടിയന്തര സ്വഭാവമുള്ള കേസാണെന്ന് നേരത്തെ പറഞ്ഞ സിബിഐ തന്നെയാണ് ഇപ്പോൾ കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത് നൽകിയിരിക്കുന്നത്. ഒക്‌ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ, സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
Also Read: സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി
രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ, ഇനി കേസിൽ വാദം കേൾക്കുമ്പോൾ ശക്‌തമായ വാദമുഖങ്ങളുമായി വരണമെന്നും സിബിഐയോട് കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിബിഐ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. അപ്പീൽ നൽകിയ സിബിഐ തന്നെ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിൽ അന്തിമവാദം വൈകുമെന്നാണ് വിലയിരുത്തൽ.