മലപ്പുറം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ചോദിച്ചേക്കാമെന്ന സൂചന നൽകി മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇടി പറഞ്ഞത്. ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ ശക്‌തിയും അവകാശവുമനുസരിച്ച് സീറ്റുകള്‍ കൂട്ടി ചോദിക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ല. സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. ഇത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പരമാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലെടുത്ത തീരുമാനമായതിനാല്‍ അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഇടി മുഹമ്മദ് ബഷീർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിരഞ്ഞെടുപ്പു വേളകളില്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ അവകാശവാദവുമായി രംഗത്തു വരുന്നത് സ്വാഭാവികമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. എന്നാല്‍ ഓരോ അവകാശ വാദവും സൂക്ഷ്‌മമായി പരിശോധിച്ചാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതില്‍ തെറ്റു പറയാന്‍ പറ്റില്ല. എന്നാല്‍ കൂടുതല്‍ അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിച്ചുകൊടുക്കാന്‍ വഴിയില്ല എന്നാണ് എന്റെ വിശ്വാസം. കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും ഐക്യമുണ്ടാവണം. എങ്കിലേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ കഴിയൂ”,- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Also Read: കേരളത്തിലെ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്