പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. പുലിക്കുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. നാട്ടുകാരാണ് പുലിയെ കണ്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തി സ്‌ഥലത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്.
കുട്ടിയെ തേടിയെത്തിയ അമ്മപ്പുലി തന്നെയാണോ എന്ന് പരിശോധിച്ച് വരികയാണ്. അതേസമയം, ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ വനംവകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുലിക്കുട്ടിയെ തൃശ്ശൂർ വടക്കാഞ്ചേരി അകമലയിലെ വനംവകുപ്പ് വെറ്ററിനറി കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവിടെ രണ്ടാഴ്‌ചയോളം പരിപാലിച്ച് വീണ്ടും വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടത്തും.
പുലിക്കുട്ടികളെ കണ്ടെത്തിയ അകത്തേത്തറ ഉമ്മിനിയിലെ ആൾതാമസമില്ലാത്ത വീടും പരിസരവും വനംവകുപ്പും പഞ്ചായത്തും ചേർന്ന് കാടുവെട്ടിത്തെളിച്ചിരുന്നു. ജനവാസ മേഖലയിലെ പുലി ഭീഷണി ഒഴിവാക്കാനാണ് ശ്രമം. ഇവിടെ സ്‌ഥാപിച്ച കൂടും മാറ്റാൻ നീക്കമുണ്ടായിരുന്നു. ഒരു കുട്ടിയെ കൊണ്ടുപോയ സാഹചര്യത്തിൽ ഇനി അമ്മപ്പുലി എത്തിയേക്കില്ലെന്നായിരുന്നു വിദഗ്‌ധരുടെ അഭിപ്രായം.
Most Read: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍; 2000 പേജ് കുറ്റപത്രവും 89 സാക്ഷികളെയും കോടതി പരിശോധിച്ചു