തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രതാപ വർമ തമ്പാനെതിരെ ഡിസിസി പ്രസിഡണ്ട് കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഭാരവാഹിയോഗം പരിഗണിക്കും.
എന്‍എസ്എസിന്റെ പിന്തുണകൊണ്ടാണ് ചെന്നിത്തലക്ക് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചതെന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി പ്രതാപ വര്‍മയുടെ പ്രസംഗം കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ടിരുന്നു. ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒതുക്കാൻ ശ്രമിച്ച കെസി വേണുഗോപാൽ പാർട്ടിയിൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് ജില്ലയുടെ ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസിക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം, അച്ചടക്കം ലംഘിച്ചതിന് സസ്‌പെൻഷൻ നേരിടുന്നവരുടെ മറുപടികളും അനന്തരനടപടികളും ഇന്നത്തെ കെപിസിസി യോഗം പരിഗണിച്ചേക്കും. സംസ്‌ഥാന സർക്കാരിനെതിരായ കൂടുതൽ സമരപരിപാടികളും യോഗം ചർച്ച ചെയ്യും.
Read Also: സെക്രട്ടറിയേറ്റിൽ വനിതാ ഡോക്‌ടറെ അപമാനിച്ച സംഭവം; പോലീസ് കേസെടുത്തു