ന്യൂ ഡെല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച അദ്ദേഹം കുറഞ്ഞ താങ്ങുവില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനാണ് ഉള്ളതെന്നും വ്യക്തമാക്കി. ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍ഷക പ്രക്ഷോഭങ്ങളെ പാടെ തള്ളുന്ന നിലപാടുമായി മന്ത്രി രംഗത്തെത്തിയത്.
‘ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, അവര്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, കൃഷി മന്ത്രി ശരത് പവാറും സമാനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ കാരണം നടക്കാതെ പോയി, യുപിഎ സര്‍ക്കാരിന് ഇത് നടപ്പാക്കാനായുള്ള ധൈര്യം ഉണ്ടായിരുന്നില്ല’ മന്ത്രി ആരോപിച്ചു.
50 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് കുറഞ്ഞ താങ്ങുവിലയില്‍ കൃത്യമായ നിലപാട് സ്വീകരിച്ചില്ല എന്നും തോമര്‍ ചോദിച്ചു. താങ്ങുവില തുടര്‍ന്നും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയായിരിക്കും എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്നാല്‍ കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള നടപടികള്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കാര്‍ഷിക ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേരളം.
Read Also: കാര്‍ഷിക ബില്‍; കേരളം സുപ്രീം കോടതിയിലേക്ക്