തിരുവനന്തപുരം: സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും സിപിഎമ്മും പ്രതിസ്‌ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന ദൗത്യമാണ് ഇപ്പോൾ സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തനിക്ക് വധഭീഷണി ഉണ്ടെന്ന് കോടതിയിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് നൽകിയ മൊഴി വസ്‌തുതാ വിരുദ്ധമാണെന്ന ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് എന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌ഥാനത്തെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌ത് അവയെ രാഷ്‌ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവന്‍ അപകടത്തിലാണെന്ന് സ്വപ്‌ന കോടതിയെ ബോധ്യപ്പെടുത്തിയതിനെ നിസാരമായി കാണാനാകില്ല. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ജയില്‍ വകുപ്പിന്റേത്. നേരത്തെ സ്വപ്‌നയുടെ ശബ്‌ദസന്ദേശം പുറത്ത് വന്നപ്പോഴും സമാന നിലപാടാണ് ജയില്‍ വകുപ്പ് സ്വീകരിച്ചത്. സാങ്കേതിക സഹായത്തോടെ പുറത്ത് വന്ന സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. അതിന് പിന്നിലെ ശക്‌തികളെ കണ്ടെത്തേണ്ടത് സ്വര്‍ണക്കടത്ത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് നിര്‍ണായകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വപ്‌നയുടെ ശബ്‌ദസന്ദേശം പുറത്തുവന്ന സംഭവത്തിലും വധഭീഷണിയുമായി ബന്ധപ്പെട്ട വിഷയത്തിലും ശരിയായ അന്വേഷണം നടന്നാൽ കുടുങ്ങുന്നത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആയിരിക്കുമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ വച്ച് പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‍ന കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും, തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്‍ന കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം വാസ്‌തവ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളുടെയും, രേഖകളുടെയും അടിസ്‌ഥാനത്തിൽ ജയില്‍ ഡിഐജി അജയകുമാര്‍ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
National News: ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്‌റ്റിൽ