ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, കൈലാഷ് വിജയ വർഗിയ എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 3 എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കേസിൽ ഇതുവരെ 7 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ അജ്‌ഞാതർക്കെതിരെ പശ്‌ചിമ ബംഗാൾ പോലീസ് സ്വമേധയാ രണ്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ബിജെപി നേതാവ് രാകേഷ് സിംഗിനെതിരെയാണ് മൂന്നാമത്തെ എഫ്‌ഐആർ ഫയൽ ചെയ്‌തിരിക്കുന്നത്. ഷിരാകോളിലും ഡെബിപൂരിലും ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് രാകേഷ് സിംഗിനെതിരെയുള്ള കേസ്.
പാർട്ടി പരിപാടിക്കായി ഡയമണ്ട് ഹർബറിലേക്ക് പോകുന്ന വഴി ബംഗാളിൽ വെച്ചാണ് നഡ്ഡ, കൈലാഷ് വിജയ വർഗിയ എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. കല്ലേറിൽ വിജയ വർഗിയയുടെ കാറിന്റെ ചില്ലുകൾ തകരുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം, സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടെന്ന് ഗവർണർ ജഗ്‌ദീപ് ധൻഖർ അറിയിച്ചു, പശ്‌ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആക്രമണം ബിജെപി നേതൃത്വം നടത്തിയ നാടകമായിരുന്നു എന്നാണ് മമത ബാനർജി പ്രതികരിച്ചത്.
ആക്രമണം തൃണമൂലും ബിജെപിയും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നതിന് കാരണമായി. തൃണമൂലിന്റെ ഭരണത്തിന് കീഴിൽ സ്വേഛാധിപത്യത്തിന്റെയും അന്ധകാരത്തിന്റെയും കാലഘട്ടത്തിലേക്ക് ബംഗാൾ തള്ളപ്പെട്ടുവെന്നും അത് വളരെ ഖേദകരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Also Read: പലിശ ചേർത്ത് തിരിച്ചു തരും, മമതക്കെതിരെ കൊലവിളിയുമായി ബിജെപി