കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കൊലവിളിയുമായി സംസ്‌ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ. പശ്‌ചിമ ബംഗാൾ സന്ദർശനത്തിന് എത്തിയ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി എന്നാരോപിച്ചായിരുന്നു ബിജെപി നേതാക്കളുടെ കൊലവിളി.
തങ്ങളോട് ചെയ്‌തതിന് പലിശ ചേർത്ത് തിരിച്ചു തന്നിരിക്കും എന്നാണ് സംസ്‌ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ഭീഷണി. തങ്ങൾ എല്ലാത്തിനും മാറ്റം കൊണ്ടുവരും. ഒപ്പം പ്രതികാരവും ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ദിലീപ് ഘോഷിന് പിന്നാലെ ബംഗാൾ ബിജെപി നേതാവ് സയന്തൻ ബസുവും മമതക്ക് നേരെ ഭീഷണി മുഴക്കി. നിങ്ങൾ ഒരാളെ കൊന്നാൽ ഞങ്ങൾ നാലു പേരെ കൊല്ലും എന്നാണ് ഇയാളുടെ ഭീഷണി. ഡെൽഹിയിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ വീടിന് നേരെ നടന്ന പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്നും ഇയാൾ പറഞ്ഞു.
വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു പശ്‌ചിമബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ജെപി നഡ്ഡക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറുമുണ്ടായത്. തനിക്കെതിരായ അക്രമം മമതാ ബാനര്‍ജി സര്‍ക്കാരിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നായിരുന്നു നഡ്ഡ പ്രതികരിച്ചത്. പശ്‌ചിമ ബംഗാള്‍ സമ്പൂര്‍ണ്ണ അധാര്‍മ്മികതയിലേക്കും ഗുണ്ടാ രാജിലേക്കും വഴുതി വീഴുകയാണെന്നും നഡ്ഡ ആരോപിച്ചിരുന്നു.
എന്നാൽ നഡ്ഡക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്ര സർക്കാരിന്റെ അറിവോടെ അരങ്ങേറിയ നാടകമാണ് എന്നായിരുന്നു മമതയുടെ പ്രതികരണം.
Read Also: സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ് ഇന്ന്; ഒരാഴ്‌ച വിശ്രമത്തിനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം