കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക സമർപ്പിക്കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കളക്റ്ററേറ്റിൽ എത്തിയാണ് പത്രിക നല്‍കുക.
വാളയാര്‍ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ നീതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചത്. തലമുണ്ഡനം ചെയ്‌ത് സംസ്‌ഥാനമൊട്ടാകെ നീതി യാത്ര നടത്തിയിട്ടും മുഖ്യമന്ത്രി പ്രശ്‌ന പരിഹാരം ഉണ്ടാക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. വാളയാര്‍ നീതി സമര സമിതിയാണ് ഇവർക്കു വേണ്ടി ധര്‍മ്മടത്ത് പ്രചാരണം നടത്തുക.
വാളയാര്‍ സമര സമിതിയുടെ സ്വതന്ത്ര സ്‌ഥാനാർഥി ആയാണ് ഇവർ മൽസരിക്കുന്നത്. യുഡിഎഫ് സ്വതന്ത്രയാകില്ല. എന്നാൽ, യുഡിഎഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കും. ജയിച്ചാല്‍ നിയമസഭക്ക് അകത്ത് സമരം തുടങ്ങും. ഇല്ലെങ്കില്‍ പുറത്ത് സമരം തുടരുമെന്ന് പെണ്‍കുട്ടികളുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്‌ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത് എന്നും മക്കളുടെ നീതിക്കു വേണ്ടിയാണ് മൽസരിക്കുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.
Also Read: ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന്‍ ചാണ്ടി വരുന്നു; ചര്‍ച്ച നാളെ