തിരുവനന്തപുരം: ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾ നിയന്ത്രിക്കാൻ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ നീട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്‌ച പുലർച്ചെയോടെ അവസാനിക്കും.
രോഗവ്യാപന ഭീതി കണക്കിലെടുത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയായിരുന്നു നിയന്ത്രണം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. അടുത്ത കോവിഡ് അവലോകന യോഗം എന്നാണ് നടത്തുക എന്നത് തീരുമാനമായിട്ടില്ല.
അതേസമയം, സംസ്‌ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമൈക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Also Read: ഡി ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് വി മുരളീധരൻ