തിരുവനന്തപുരം: പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് പ്രതിപക്ഷ നേതാവ്. രാജ്യത്തിന്റെ പ്രഥമ പൗരനെ അവഹേളിച്ച സർക്കാരിനൊപ്പം നിൽക്കുക എന്നതാണോ നയമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്‌തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
രാഷ്‌ട്രപതിക്ക് ഡി ലിറ്റ് ശുപാർശ ചെയ്യാൻ ഗവർണർക്ക് എന്ത് അധികാരമെന്നാണ് സതീശൻ ചോദിക്കുന്നത്. രാജ്യത്തെ പൗരനുള്ള അവകാശം ഗവർണർക്ക് ഇല്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്‌ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു. ഡി ലിറ്റ് ശുപാർശ ആർക്കും കൊടുക്കാം. പ്രതിപക്ഷ നേതാവിന് വിവരം ഇല്ലാത്തത് ഗവർണറുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു.
വിഡി സതീശന് പിണറായി വിജയനെ ഭയമാണ്. ഈ ഭയത്തെ ക്രിയാത്‌മക പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കുന്നു. ഭീരുവായ പ്രതിപക്ഷ നേതാവിനെയല്ല സർക്കാരിന്റെ ദുഷ്‌ചെയ്‌തികളെ ചോദ്യം ചെയ്യാനുള്ള തന്റേടവും ആർജവവും ഉള്ള പ്രതിപക്ഷ നേതാവിനെയാണ് കേരളത്തിന് ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം