ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 41,970 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 91,00,792 ആയി ഉയര്‍ന്നു. കോവിഡ് മുക്‌തരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,03,248 ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 36,011 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96,44,222 ആണ്. ഒപ്പം തന്നെ 482 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് രോഗം മൂലം മരിച്ചത്. രാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,40,182 ആയി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വാക്‌സിനുകളുടെ വികസനവും പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രിയും വ്യക്‌തമാക്കിയിരുന്നു. അതിനൊപ്പം തന്നെ ഇപ്പോള്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ഫൈസര്‍ വാക്‌സിന്‍. ഇന്ത്യയില്‍ ഇത്തരത്തില്‍ അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍.
നിലവില്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നില്ല. അടിയന്തിര ഉപയോഗത്തിനായി വിൽപ്പന അനുവദിക്കണമെന്ന ആവശ്യവുമായാണ് ഫൈസര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍. ബെഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണ അനുമതി ലഭിച്ചതോടെയാണ് ഫൈസര്‍ ഇന്ത്യയിലും വിതരണത്തിനായി അപേക്ഷ നല്‍കിയത്.
Read also : കേരളത്തിലെ ജയിലുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളെന്ന് സുപ്രീം കോടതിയിൽ ഹരജി