ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. കോവിഡ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് മുതിർന്ന ഉദ്യോഗസ്‌ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ടെസ്‌റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും അധികൃതർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്‌തമാക്കണം. പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്‌ജമെന്ന് ഉറപ്പാക്കണം. ഇതിനായി മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയിൽ നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്. 1134 കേസുകളാണ് പുതുതായി റിപ്പോർട് ചെയ്‌തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7026 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയർന്നു. അഞ്ചുപേർ രോഗബാധിതരായി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,813 ആയി.
അതേസമയം, സംസ്‌ഥാനത്തും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ന് 210 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. മൂന്ന് മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്. മൂന്നും തൃശൂരിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇന്ന് കൂടുതൽ പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 36 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.
Most Read: മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ