തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമങ്ങളെ ഭയപ്പെടുത്തലാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് വിഡി സതീശൻ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പോലീസ് പരിശോധന അസഹിഷ്‌ണുതയുടെ പര്യായമാണ്. ബിബിസി ഓഫീസിൽ റെയ്‌ഡ് നടത്തിയ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.
ഫാസിസത്തിന്റെ ഒരു വശമാണ് ഇതെന്നതിൽ തർക്കമില്ല. എംകെ രാഘവന്റെ പ്രസ്‌താവനക്ക് കെപിസിസി അധ്യക്ഷൻ മറുപടി നൽകും. സാധാരണ വീട്ടിലുണ്ടാക്കുന്ന ചേട്ടൻ അനിയൻ പരാതികളായി നിലവിലെ വിമർശനങ്ങളെ കണ്ടാൽ മതി. നിലവിൽ ഒറ്റക്കെട്ടായാണ് കോൺഗ്രസും യുഡിഎഫും മുന്നോട്ട് പോകുന്നത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ എവിടെ വേട്ടയാടി എന്നാണ് ഇപി ജയരാജൻ പറയുന്നത്. തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉയർന്നപ്പോൾ അതിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇപിയുടെ ശ്രമമെന്നും സതീശൻ ആരോപിച്ചു.
അതേസമയം, വാർത്താ ദൃശ്യം ചമയ്‌ക്കൽ കേസിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ ഇന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. എസിപി വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അതിനിടെ, വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പടെ നാല് പേർക്കെതിരെ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചിയിൽ സ്‌കൂളുകൾക്ക് നാളെ അവധി