തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനക്ഷേമപരമെന്ന് ഗവർണർ ആരിഫ് ഖാൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽവൽക്കരണം, ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങിയ പദ്ധതികളെയാണ് ഗവർണർ പ്രശംസിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രസംഗം.
നീതി ആയോഗിന്റെ ദേശീയ സ്‌കൂൾ വിദ്യാഭ്യാസ സൂചികയിൽ കേരളം ഒന്നാമതെത്തി. ഫസ്‌റ്റ് ബെൽ ഓൺലൈൻ ക്ളാസുകൾ പ്രോൽസാഹനകരമായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബ്രേക്ക് ദി ചെയിൻ ക്യാംപെയിനും വിജയമായി. സർക്കാരിന്റെ ക്ഷേമവും കരുതലും നയം കോവിഡ് കാലത്ത് കൂടുതൽ പ്രകടമായി. സംസ്‌ഥാന സർക്കാരിൻ്റെ പുരോഗമന പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കരുത്തരാക്കിയെന്നും ഗവർണർ പറഞ്ഞു.
സംസ്‌ഥാന തലസ്‌ഥാനത്തെ റിപ്പബ്ളിക് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലകളിൽ മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാൽ പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.
Read also: ട്രാക്‌ടർ റാലി; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്, സംഘർഷം