തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളോടെ റിപ്പബ്ളിക് ദിനാഘോഷം നടക്കും. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങൾ കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്‌ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാനിധ്യത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പബ്ളിക് ദിനാഘോഷം നടക്കുക. രാവിലെ 9 മണിയോടെയാണ് റിപ്പബ്ളിക് ദിനാഘോഷം ആരംഭിക്കുക. ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. സംസ്‌ഥാനതല റിപ്പബ്ളിക് ദിനാഘോഷ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം അന്‍പതില്‍ കൂടരുതെന്ന് പൊതുഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് പശ്‌ചാത്തലത്തിൽ രാജ്യത്തും കർശന നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ളിക് ദിനാഘോഷം നടക്കുന്നത്. രാവിലെ പത്തരയോടെ ആരംഭിക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. കൂടാതെ ജമ്മു കശ്‌മീരില്‍ വീരമ്യത്യു വരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ളിക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്‌മരിക്കും. റിപ്പബ്ളിക് ദിന ആഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്‌ഥാനം.
Read also: അകത്തേത്തറയിലെ പുലി ഭീതി; മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിടും