പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിടുമെന്ന് വനംവകുപ്പ്. ഒരാഴ്‌ചയായി അകത്തേത്തറയിലെ നാട്ടുകാർ പുലി ഭീതിയിലാണ്. തുടർന്ന്, കർഷക സംഘം നേതാക്കൾ ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിലാണ് മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടിയുണ്ടായത്. ഇന്നലെയും പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു.
ഇന്നലെ പുലർച്ചെയാണ് പുലി ഇറങ്ങിയത്. ധോണി സ്വദേശിയുടെ ഗർഭിണിയായ ആടിനെ പുലി പിടിച്ചു. കൂട്ടിൽ നിന്ന് ആടിനെ കടിച്ചു വലിച്ചു കൊണ്ടുപോയി മാംസം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്. സ്‌ഥലത്ത് ഉണ്ടായിരുന്ന നായയെ പുലി കടിച്ചു കൊണ്ടുപോയി. അതിനിടെ കല്ലടിക്കോട് പുലിക്കുട്ടിയെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു.
ഇവക്ക് പുറമെ, എൻഎസ്എസ് കോളേജിന് സമീപം, വൃന്ദാവൻ കോളനി, മേലെ ചെറാട്, ചീക്കുഴി, പാറമട എന്നിവിടങ്ങളിലും പുലി എത്തിയിരുന്നു. അതേസമയം, ഉമ്മിനിയിൽ നിന്ന് നേരത്തെ ഒരു കുഞ്ഞുമായി രക്ഷപെട്ട അമ്മപ്പുലി ആണോയെന്ന് പരിശോധിക്കും. അമ്മപ്പുലി തന്നെയാണെന്ന് ഉറപ്പു വരുത്തിയാൽ മയക്കുവെടിവെച്ച് പിടിക്കാൻ ഉത്തരവ് നൽകുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകി. ദിവസവും പകൽ മൂന്ന് മണിക്ക് പപ്പാടി മുതൽ പുലി സാധ്യതാ മേഖലകളിൽ വനംവകുപ്പ് പട്രോളിങ് നടത്തും. കൂടുതൽ കൂടും സ്‌ഥാപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.
Most Read: അട്ടപ്പാടി മധുക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും