പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
സർക്കാരും സ്‌പെഷ്യൽ പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും മധുവിന്റെ സഹോദരി ആരോപിച്ചു. 2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ചാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്.
കെട്ടിയിട്ടാണ് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് മെയ് 22ന് പോലീസ് 16 പേരെ പ്രതിയാക്കി കുറ്റപത്രം നൽകി. എന്നാൽ, നാലാം കൊല്ലവും വിചാരണ തുടങ്ങാതെ കേസ് നീണ്ടുപോവുകയാണ്. ഇന്നലെ വിചാരണ തുടങ്ങാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ, കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. തുടർന്ന്, മണ്ണാർക്കാട് എസ്‌സി/എസ്‌ടി കോടതി പബ്ളിക് പ്രോസിക്യൂട്ടർ ഇവിടെ എന്ന ചോദ്യമാണ് ഉയർത്തിയത്.
കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഡിജിപിയ്‌ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ ഇന്നലെ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി. അതിനിടെ മുഴുവൻ പ്രതികളെയും പിടികൂടിയില്ലെന്ന ആക്ഷേപവും ഉണ്ട്. സർക്കാരിലും പോലീസിലുമുള്ള അവിശ്വാസം പ്രകടിപ്പിച്ചാണ് കുടുംബവും സമരസമിതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
Most Read: കാമറൂൺ ദുരന്തം; മരണം 8 ആയി, കുഞ്ഞുങ്ങളടക്കം 50 പേർ ആശുപത്രിയിൽ