കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ആസ്‌ഥാനത്ത് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്. പരസ്യ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്ന് ദീപ്‌തി മേരി വർഗീസ് പറഞ്ഞു.
പരാതി ഉണ്ടെങ്കിൽ നേതൃത്വത്തിനു മുന്നിലായിരുന്നു പ്രതിഷേധം കാണിക്കേണ്ടത്. തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ നടത്തിയ ഈ പ്രതിഷേധം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നത് ആണെന്നും അവർ പറഞ്ഞു. എന്നാൽ, ലതിക സുഭാഷ് സീറ്റ് ലഭിക്കേണ്ട ആളാണ് എന്നും ദീപ്‌തി അഭിപ്രായപ്പെട്ടു. ഏറ്റുമാനൂർ വേണമെന്ന് വാശി പിടിച്ചത് കൊണ്ടാണ് സീറ്റ് കിട്ടാതെ പോയത്. ലതികക്കും ബിന്ദുവിനും സീറ്റ് നൽകണം എന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് മെയിൽ അയച്ചിരുന്നുവെന്നും ദീപ്‌തി കൂട്ടിച്ചേർത്തു.
കേരള രാഷ്‌ട്രീയം ഇതുവരെ കാണാത്ത പ്രതിഷേധമാണ് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായത്. സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികമായ മാദ്ധ്യമങ്ങളോട് സംസാരിച്ച ലതികാ സുഭാഷ്, മാദ്ധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്‌തു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ അടക്കം ഈ സംഭവം റിപ്പോർട് ചെയ്‌തു.
പാർട്ടി ആസ്‌ഥാനമായ ഇന്ദിരാഭവന് മുന്നിൽ വെച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്‌തത്. വനിതകളും വ്യക്‌തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതിക, താൻ തിരുത്തൽ ശക്‌തിയായി തുടരുമെന്നും പ്രഖ്യാപിച്ചു.
ഒരു ജില്ലയിൽ ഒരു വനിതക്ക് എങ്കിലും കോൺഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതിക പറഞ്ഞു.
Also Read: കെ സുരേന്ദ്രന് ലഭിച്ചത് മുതിർന്ന നേതാക്കൾക്ക് കിട്ടാത്ത ഭാഗ്യം; ശോഭാ സുരേന്ദ്രൻ